Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Contract Worker

കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് കരാര്‍ തൊഴിലാളിയായ വയോധികക്ക് പരിക്ക്

എടക്കര (മലപ്പുറം): കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് കരാര്‍ തൊഴിലാളിക്ക് പരിക്കേറ്റു. വനം വകുപ്പിന്‍റെ തേക്ക് പ്ലാന്‍റേഷന്‍ കരാര്‍ തൊഴിലാളിയായ മൂത്തേടം ബാലംകുളം വടക്കേത്തലയന്‍ ഹംസയുടെ ഭാര്യ സൈനബക്കാണ് (62) പരിക്കേറ്റത്. ഇവരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചു.

ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കരുളായി റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ 2026 തേക്ക് പ്ലാന്‍റേഷന്‍ പ്രവൃത്തികള്‍ നടന്നുവരികയാണ്. ഇതിലെ തൊഴിലാളിയാണ് സൈനബ. കരാറുകാരന്‍റെ വാഹനത്തിലാണ് തൊഴിലാളികളെ പ്രവൃത്തിക്കായി വനത്തിലേക്ക് കൊണ്ടുപോകുന്നത്.

ഇന്നലെ ആദ്യ ട്രിപ്പില്‍ വാഹനത്തില്‍ കൊണ്ടുപോകാന്‍ കഴിയാതിരുന്ന ഒമ്പത് തൊഴിലാളികള്‍ വനത്തിലേക്ക് പ്രവശിക്കുന്നതിനിടയാണ് എതിരെ വന്ന കുട്ടിയാനയുടെ ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവര്‍ ചിതറിയോടി. എന്നാല്‍ സൈനബക്ക് ഓടാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ആനക്കുട്ടി സൈനബയെ ആക്രമിക്കുകയായിരുന്നു.

കാലുകൊണ്ടുള്ള ചവിട്ടോ, തുമ്പിക്കൈ കൊണ്ടുള്ള അടിയോ ഏറ്റ് സൈനബയുടെ വാരിയെല്ലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉടന്‍ ഇവരെ വനം വകുപ്പ് ജീവനക്കാര്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകള്‍ നല്‍കിയ ശേഷം സൈനബയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നടത്തിയ വിദഗ്ധ ചികിത്സകളില്‍ ആന്തരികാവയവങ്ങള്‍ക്ക് മുറിവുള്ളതിനാല്‍ മഞ്ചേരിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഇവരെ റഫര്‍ ചെയ്യുകയായിരുന്നു.

കോഴിക്കോട് എത്താന്‍ വൈകുമെന്നതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ മുക്കം കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വാരിയെല്ലുകള്‍ പൊട്ടിയതിനാല്‍ ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്.

ശസ്ത്രക്രിയ ആവശ്യമായതിനാലാണ് അടിയന്തരമായി മുക്കത്തെ ആശുപത്രിയില്‍ സൈനബയെ പ്രവേശിപ്പിച്ചതെന്ന് കരുളായി റേഞ്ച് ഓഫീസര്‍ മുജീബ് റഹ്‌മാന്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് നേരെ ആക്രമണമുണ്ടായ ഭാഗത്ത് സ്ഥിരമായി ഈ കുട്ടിയാനയെ കാണാറുണ്ടെന്നും ആദ്യമായാണ് ആക്രമണമുണ്ടായതെന്നും ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു.

Latest News

Corehub Up